സപ്ലൈകോ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ അഞ്ഞൂറ് രൂപ വിലമതിക്കുന്ന സാധനങ്ങളില്ലെന്ന് ആക്ഷേപം. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
മുഖ്യമന്ത്രി പറഞ്ഞ അഞ്ഞൂറ് രൂപയുടെ സാധനങ്ങള്‍ സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാലും ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍ പോലും ആകെ 382 രൂപയേ ആകു.
പൊതുവിപണിയിലേയും കണക്കെടുത്തു. മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല. ശരിക്കും ഇത്രയും സാധനങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി വാങ്ങാന്‍ സപ്ലൈകോയ്ക്ക് എത്രരൂപ ചെലവായി. പല വിതരണക്കാരില്‍ നിന്ന് പല വിലയ്ക്ക് വാങ്ങിയതിനാല്‍ ഓരോന്നിന്റേയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കിയപ്പോൾ ആകെ ചെലവ് 337രൂപ 18 പൈസ മാത്രം. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി കൂട്ടിയാല്‍ പോലും ഒരു കിറ്റിന് 342.18 രൂപയേ ചെലവ് വന്നിട്ടുള്ളു. അതായത് പറഞ്ഞതിനേക്കാള്‍ 100 മുതല്‍ 150 രൂപവരെ കുറവ്.
എണ്‍പത്തിയെട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിന് പിന്നിലെ പ്രയത്നത്തെ ഇകഴ്ത്തിക്കാണിക്കാനല്ല ഈ കണക്ക്. കിറ്റിന്റെ യഥാര്‍ഥ വില ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം.