ഇടുക്കി വാഗമണ്ണിൽ കയ്യേറ്റം കണ്ടെത്തിയ സർക്കാർ ഭൂമിയിൽ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ. ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മൊ കാറ്റില്‍പ്പറത്തി പല റിസോർട്ടുകളുകളുടെയും പണി പൂർത്തിയാക്കി പുതിയവ പണിയാനും തുടങ്ങി. വാഗമണ്‍ റാണിമുടി എസ്റ്റേറ്റുടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയത് കഴിഞ്ഞ വര്‍ഷമാണ് . ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ ഇക്കാര്യം ശരിവയ്ക്കുകയും കുറ്റക്കാർക്കെതിരായ നടപടി തുടങ്ങുകയും ചെയ്തു. കയ്യേറ്റ ഭൂമിക്കായി ഉണ്ടാക്കിയ എട്ട് വ്യാജ പട്ടയങ്ങൾ ജില്ലാ കളക്ടർ റദ്ദാക്കിയിരുന്നു. ശേഷിക്കുന്ന 14 പട്ടയങ്ങയങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായി റിസോർട്ടുടമകൾക്ക് നോട്ടീസ് അയച്ചു. ഇതിന്റെയെല്ലാം ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ അടക്കമുള്ളവർ കൊവിഡ് തിരക്കുകളിലായതിന്‍റെ മറവിലാണ് റിസോർട്ടുകാർ പണിപൂർത്തിയാക്കിയത്. അതേസമയം നിർമ്മാണപ്രവർത്തനങ്ങൾക്ക് ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായെന്നും ആരോപണമുണ്ട്.