പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മാസപ്പടി വിവാദത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ ഹർജിക്കാരനായിരുന്നു ഗിരീഷ് ബാബു. അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കളമശ്ശേരി പോലീസ് വീട്ടിലെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. പാലാരിവട്ടം അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ വിജിലൻസിന് പരാതി നൽകിയതും ഗിരീഷ് ബാബുവായിരുന്നു. നിലവിൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.