ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണ്. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഇതിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിട്ടു നിൽക്കുകയാണ്. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ നൂറിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണെന്നാണ് വിവരം.
വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങുമ്പോൾ ആദ്യമെണ്ണുന്നത് അയർകുന്നം പഞ്ചായത്താണ്. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ റിസൾട്ട് ട്രെൻ്റ് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകളിലായി ഈ വോട്ടുകൾ എണ്ണുമ്പോൾ അതു നിർണ്ണായകമായി മാറുമെന്നുള്ളതും ഉറപ്പാണ്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. ഇപ്പോൾ അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. അതേസമയം ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നതും. 14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുമാണ് എണ്ണുക.
അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞതിനു പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പേര്‍ വോട്ട് ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണ് പുറത്തുവന്നിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വോട്ടെണ്ണൽ ദിവസവും പതിവ് തെറ്റിക്കാതെ രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും, ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്. എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്നും, ശുഭ പ്രതീക്ഷയാണുള്ളതെന്നും ചാണ്ടി ഉമ്മൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
അതേസമയം ശുഭപ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും, വിജയം തന്നെയാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പ്രതികരിച്ചു. ചാണ്ടി ഉമ്മൻ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇരുന്നാകും ഫലം കാണുക. പ്രവർത്തകരും നേതാക്കളും ഇവിടെയെത്തും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുന്നാണ് ജെയ്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടാകും.