തിരുവനന്തപുരം : ‘മിത്ത്’ വിവാദത്തിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ ഗണപതി ഹോമം വിപുലമായി നടത്താൻ ദേവസ്വം ബോർഡ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഗണപതി ഹോമത്തിന് വൻ ബുക്കിങ്. സാധാരണ ഇത്തരം ദിവസങ്ങളിൽ ലഭിക്കുന്ന ഗണപതിഹോമം ബുക്കിങ്ങിന്റെ മൂന്നിരട്ടി ബുക്കിങ് ഇതുവരെ ലഭിച്ചുവെന്നതാണ് ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രാഥമിക കണക്ക്. ആഗസ്റ്റ് 20-ന് നടക്കുന്ന വിനായക ചതുർഥി കഴിഞ്ഞ് രണ്ട് ദിവസത്തിനകം കണക്കുകൾ ലഭിക്കും.
ശബരിമല ഒഴികെ ദേവസ്വം ബോർഡിന്റെ 1254 ക്ഷേത്രങ്ങളിലും വിശേഷാൽ ഗണപതിഹോമം നടക്കും. ഗണപതി ഹോമം നിർബന്ധമാക്കിയ ഉത്തരവിലുമുണ്ട് പുതുമ. ഗണപതിക്ഷേത്രങ്ങളിൽ ഹോമം നടത്തുന്ന പതിവുണ്ട്. വിനായകചതുർഥിക്ക് കൂടുതൽ വിശാലമായി നടത്തുകയും ചെയ്യും. ബോർഡിൽ നിന്നും പ്രത്യേക ഉത്തരവ് അപ്പോഴൊന്നും വന്നിരുന്നില്ല. പക്ഷെ ഇക്കുറി എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തണമെന്ന് ഉത്തരവിലൂടെ നിർബന്ധമാക്കി.