തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് ബാല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് താൻ നേരിട്ടുപോയതെന്നും അല്ലാതെ തർക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതെല്ലെന്നും ബാല വ്യക്തമാക്കി. മാധ്യമങ്ങളോടാണ് ബാലയുടെ പ്രതികരണം.
‘‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍’. നിങ്ങളെയും കൂടി അവന്‍ നാശമാക്കും. പത്ത് വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത്. ആരും ചോദിക്കാത്ത ചോദ്യം ഞാൻ തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഇങ്ങനെയുള്ള കുറേയാളുകൾ ഇവിടെ വരുന്നതുകൊണ്ടാണ് നിങ്ങൾ മാധ്യമങ്ങൾക്കു പോലും ബഹുമാനമില്ലാതെയാകുന്നത്.
സിനിമാ താരങ്ങൾ ഇല്ലെങ്കിൽ മാധ്യമങ്ങൾ ഇല്ല, ഇവർ ഇല്ലെങ്കിൽ താരങ്ങളുമില്ല. പരസ്പര ബഹുമാനം വേണം. ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. ആരും പ്രതികരിക്കുന്നില്ല. മമ്മൂക്കയെപ്പോലെ ചാരിറ്റി ചെയ്ത നടൻ മലയാളത്തിൽ ഇല്ല. ലാലേട്ടൻ എത്ര പേർക്ക് വീൽ ചെയർ പോലുള്ളവ നൽകിയിട്ടുണ്ട്. അവരെക്കുറിച്ച് ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങളെല്ലാം വായടച്ച് മിണ്ടാതെ ഇരുന്നു. ഇപ്പോൾ ഞാൻ തുടങ്ങിവച്ചു. ഇതൊരു തുടക്കമാണ്. ഇതിനുവേണ്ടി ദൈവം എനിക്ക് കഷ്ടപ്പാട് കൊടുക്കുകയാണെങ്കിൽ അനുഭവിക്കാൻ ഞാൻ റെഡിയാണ്.
ഞാൻ ചെയ്യുന്ന ചാരിറ്റിയെക്കുറിച്ച് മോശം പറഞ്ഞു. അത് ചോദിക്കാൻ വേണ്ടിയാണ് പോയത്. ലാപ്ടോപ്പും ഫ്രിജും തല്ലി പൊളിച്ചെന്ന് പറയുന്നു. സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ. ഈ നിമിഷം വരെ അവൻ നമ്മളെ വിൽക്കുകയാണ്. ഒരു ഗ്ലാസ് പീസ് പോലും അവിടെ പൊട്ടിയിട്ടില്ല. അവന്‍ പേടിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാൻ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താൽ അവൻ കുടുങ്ങും. അത് വേണ്ടെന്നു വിചാരിച്ചാണ് ചെയ്യാതിരിക്കുന്നത്.
57 സ്റ്റിച്ചുണ്ട് എനിക്ക്. ബ്ലീഡിങ് വരും. എന്നിട്ടും ഞാൻ സ്റ്റെപ്പു കയറിപോയി. ഈ അവസ്ഥയിൽ ആരെങ്കിലും തല്ലാൻ പോകുമോ? നിങ്ങൾക്ക് ആ വീഡിയോയിൽ കാണാമല്ലോ ആ പയ്യനെ. എന്നിട്ട് ചാനലിൽ പറയുന്നു രണ്ട് ഗുണ്ടകൾ ഉണ്ടെന്ന്. വണ്ടിയുടെ മുമ്പിലുണ്ടായിരുന്നത് എന്റെ ജിം കോച്ച് ആണ്. എനിക്ക് വണ്ടി ഓടിക്കാൻ വയ്യാത്തതുകൊണ്ട് കൂടെ വന്നതാണ്. അവരെയൊക്കെ എങ്ങനെയാണ് ഗുണ്ടകൾ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കിൽ ചെകുത്താൻ ആര്. പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ ചോദ്യം ചെയ്യാത്തതുകൊണ്ടാണ് ഇതു തുടരുന്നത്. പണം ഉണ്ടാക്കാൻ യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥയാണ്. തമിഴ്നാട്ടിലും ഇത്തരക്കാർ ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്‍റെ കയ്യില്‍ തെളിവുണ്ട്. പക്ഷേ നിങ്ങള്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ പ്രവണതയെ ചോദ്യം ചെയ്യണം. നടന്മാരെയെല്ലാം മോശമായി പറയുന്ന ആളാണ് അയാൾ. കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ എല്ലാ വീഡിയോയും. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചു. മനസ്സ് തകര്‍ന്നുപോയി എനിക്ക്. അത് ചോദിക്കാനാണ് പോയത്. നിവർത്തികേടുകൊണ്ടാണ് ആ വീട്ടിൽ പോയത്. തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. തല്ലിപ്പൊളിച്ചോ? പല ഭാഷകളിലായി 56 പടങ്ങളില്‍ അഭിനയിച്ച ഒരാള്‍ ചെന്ന് കാര്യം പറയുമ്പോള്‍ അതിന്‍റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ട ആക്കുമെന്ന് കരുതിയില്ല. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്.
അതേസമയം വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന യൂട്യൂബറുടെ പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്സിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസിന്‍റേതാണ് നടപടി. ബാലയ്ക്കെതിരായി വിഡിയോ ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് അടിച്ചു തകര്‍ത്തുവെന്നാണ് അജു അലക്സിന്‍റെ ആരോപണം