യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഡൽഹി സർക്കാർ. ചെറിയ രീതിയിൽ വെള്ളപ്പൊക്കത്തിന് ശമനം ലഭിച്ചതിനെത്തുടർന്ന് കുറേയാളുകൾ വീടുകളിലേക്ക് തിരിച്ച് പോയിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും പുനർനിർമാണവും ആരംഭിച്ചിരുന്നു. അതേസമയം, വെള്ളപ്പൊക്കം കാരണം റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ വെള്ളം പമ്പ് ചെയ്ത് കളയുകയും റോഡിലെ ചെളിയും മറ്റും നീക്കം ചെയ്യുന്നുണ്ട്
അടുത്തിടെ പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിന് സമാനമായ ഏറ്റവും മോശം സാഹചര്യത്തെയാണ് ഡൽഹി നേരിട്ടത്. വെള്ളപ്പൊക്കത്തെ തുടർന്ന് 25,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഡൽഹിയിലെ വെള്ളപ്പൊക്ക ബാധിത താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഏകദേശം 26,784 പേരെ മാറ്റിപ്പാർപ്പിച്ചു. അവരിൽ 18,416 പേർ 47 ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുള്ളവരെ അവരുടെ ഇഷ്ടസ്ഥലങ്ങളിലേക്കും മാറ്റി (ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മറ്റും).
അതേസമയം, റിംഗ് റോഡിൽ ഗതാഗതം പുനരാരംഭിച്ചു. റോഡുകളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇടത്തരം, ചെറുവാഹനങ്ങൾക്കായി മജ്‌നു കാ തില വഴി ഐഎസ്‌ബിടി-കശ്മീർ ഗേറ്റും, വസീറാബാദ് മേൽപ്പാലത്തിന് ഇടയിലുള്ള രണ്ട് കാരിയേജ്‌വേകളിലെയും, റിംഗ് റോഡിലും ഗതാഗതം പുനരാരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
“വികാസ് മാർഗിൽ ലക്ഷ്മി നഗറിനും ഐടിഒയ്ക്കും ഇടയിൽ ഒരു കാരിയേജ്‌വേ തുറന്നിട്ടുണ്ട്. മറ്റൊരു കാരിയേജ്‌വേയിലും രാജ്ഘട്ടിലും പണി നടക്കുന്നു.” -പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ പറഞ്ഞു. യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച രാത്രി 10 മണിയോടെ 206 മീറ്ററിലെത്തി. സെൻട്രൽ വാട്ടർ കമ്മീഷന്റെ കണക്കുകൾ പ്രകാരം. 205.33 മീറ്റർ അപകടരേഖയ്ക്ക് മുകളിലാണ്. ഞായറാഴ്ച രാത്രി 205.52 മീറ്ററായിരുന്നു ജലനിരപ്പ്.
നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരാൻ ഡൽഹി മന്ത്രി അതിഷി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഹരിയാനയിലെ ചില പ്രദേശങ്ങളിലെ കനത്ത മഴയെത്തുടർന്ന് യമുനയിലെ ജലനിരപ്പ് ചെറുതായി ഉയർന്നിട്ടുണ്ട്. ഇത് തുടർന്നാൽ ഒറ്റരാത്രികൊണ്ട് 206.1 മീറ്ററിലെത്താൻ കഴിയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ കണക്കാക്കുന്നത്. ഇതേതുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരോട് വീടുകളിലേക്ക് മടങ്ങരുതെന്ന് അതിഷി അഭ്യർത്ഥിച്ചു. “ജലനിരപ്പ് അപകടരേഖയ്ക്ക് താഴെയായതിന് ശേഷം മാത്രം നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുക,” അതിഷി ട്വീറ്റിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച 207.49 മീറ്റർ എന്ന റെക്കോർഡ് മറികടന്നു. ജൂലൈ 12 ന് 208 മീറ്റർ കടന്ന യമുനയുടെ ജലനിരപ്പ് ഇപ്പോഴും അപകടകരമായ 205.33 മീറ്ററിനു മുകളിലാണ് ഒഴുകുന്നത്. ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ രോഗങ്ങൾ പടരാതിരിക്കാൻ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ വൃത്തിയാക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) നിർദേശം നൽകി.