യമുനയിൽ ജലനിരപ്പ് കുറഞ്ഞു, ദില്ലി വെള്ളത്തിൽ തന്നെ.

0
73

ദില്ലി: പ്രളയ സാഹചര്യം രൂക്ഷമായതോടെ ദില്ലി കനത്ത ജാഗ്രതയിൽ. യമുന നദിയിൽ ജലനിരപ്പ് ചെറുതായി രാത്രി കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളിൽ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങളുണ്ട്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.

ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം സംസാരിച്ചു. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് മോദി അറിയിച്ചു.

വര്‍ഷങ്ങൾക്ക് ശേഷമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം അപരിചതമായ സാഹചര്യം നേരിടുന്നത്. പെയ്തിറങ്ങിയ പേമാരി ദില്ലിയേയും ആറ് സംസ്ഥാനങ്ങളെയും വെള്ളത്തിൽ മുക്കി. വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഇടിമിന്നലിലും 150 പേർ മരിച്ചു. ആറായിരം കോടി രൂപയുടെ നാശനഷ്ടം ഹിമാചല്‍ പ്രദേശില്‍ മാത്രം കണക്കാക്കുന്നു. ഗംഗ, അളകനന്ദ തുടങ്ങിയ നദികളിലെ വെള്ളപ്പൊക്കം ഉത്തരാഖണ്ഡിൽ വലിയ വെല്ലുവിളിയാണ്. ഉത്തരാഖണ്ഡിലും ദില്ലിയിലും വെള്ളപ്പൊക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള മേഖലകള്‍ക്ക് ഭീഷണിയാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഹരിയാന ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താഴ്ചന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രളയ ബാധിതരുടെ പുനരധിവാസവും പലയിടങ്ങളിലും പ്രതിസന്ധിയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here