ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബിഹാർ നിയമസഭ തുടർച്ചയായ രണ്ടാം ദിവസവും പിരിഞ്ഞു. ഭൂമി തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് തേജസ്വിയുടെ രാജി ആവശ്യപ്പെട്ടാണ് ബഹളം. ഇന്നലെയും സമാന അന്തരീക്ഷത്തെ തുടർന്ന് സഭാ നടപടികൾ നിർത്തി വെച്ചിരുന്നു.
സംസ്ഥാന സർക്കാർ അഴിമതിയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ തേജസ്വി യാദവിന്റെ പേരുണ്ട്. അതേസമയം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ആർ.ജെ.ഡി ആരോപിക്കുന്നു.