കായംകുളം: ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഒടുവിൽ നിയമനടപടിക്കൊരുങ്ങി സിപിഎം നേതൃത്വം. കായംകുളത്തെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന കായംകുളത്തിൻ്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൌണ്ടുകള്‍ക്കെതിരെ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി. സിപിഎം ഏരിയാ കമ്മിറ്റിയാണ് പരാതി നൽകിയത്.
നിഖിൽ തോമസിന് ഒരു എഫ് ബി അക്കൗണ്ടുമായി ബന്ധമുണ്ടെന്നാണ് സി പി എം ആരോപണം. ഇതിന് നേരിട്ട് തെളിവ് ലഭിച്ചെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. പാർട്ടിക്കുള്ളിലെ വർഗ വഞ്ചകർ വിവരങ്ങൾ ചോർത്തി നൽകുന്നു. ഇവരെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
കായംകുളം സിപിഎമ്മിന് പാരയായി മാറിയിരിക്കുകയാണ് എഫ്ബി അക്കൗണ്ടുകള്‍. കായംകുളത്തിൻ്റെ വിപ്ലവവും ചെമ്പട കായംകുളവും സിപിഎമ്മിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കുന്ന ഈ ഗ്രൂപ്പുകള്‍ എല്ലാ രഹസ്യങ്ങളും തുറന്നെഴുതും. ഇങ്ങനെ പണി കിട്ടിയ നേതാക്കള്‍ നിരവധിയാണ്. കായംകുളത്തെ സി പി എം നേതാക്കളുടെ ഉറക്കം കെടുത്തുന്നത് ഫേസ്ബുക്കിലെ കായംകുളത്തിൻ്റെ വിപ്ലവം, ചെമ്പട കായംകുളം എന്ന ഈ രണ്ട് അക്കൗണ്ടുകളാണ്.
കണ്ടാൽ ഫേക് അക്കൗണ്ടുകൾ എന്ന് തോന്നുമെങ്കിലും പക്ഷെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന എന്ത് കാര്യവും ഇവരുടെ പക്കലെത്തും. സി പി എമ്മെന്നാേ, ഡിവൈഎഫ്ഐ എന്നോ, എസ്എഫ്ഐ എന്നോ വ്യത്യാസമില്ല. നേതാക്കളുടെ ഗ്രൂപ്പിസം, അവിഹിതം, ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങി എന്തും ഏറ്റെടുക്കും. എന്നാൽ ഒളിപ്പോര് രൂപത്തിലല്ല ഇതിന്റെ പ്രവർത്തനം. പേരും പാർട്ടിയിലെ പദവിയും പച്ചക്ക് പറഞ്ഞു തന്നെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. അടുത്ത കാലത്ത് പല നേതാക്കളും ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
പാർട്ടിയെ മോശക്കാരാക്കുന്ന ഫേസ്ബുക്ക് റിബലുകൾക്കെതിരെ പലവട്ടം പാർട്ടി കണ്ണുരുട്ടി കാണിച്ചിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും വഴങ്ങാത്ത ഗ്രൂപ്പുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സിപിഎം പ്രാദേശിക നേതൃത്വം.