ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡൽഹിയിൽ അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പ്രഥമ നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാജി അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അസാമാന്യമായ ധീരത പ്രകടിപ്പിക്കുകയും ഗാന്ധിജിയെ പോലും വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തയാളായിരുന്നുവെന്നും അജിത് ഡോവല്‍ പറഞ്ഞു.
എല്ലായിപ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നേതാജി നയിച്ചിരുന്നതെന്നും, ജപ്പാനൊഴികെയുള്ള ഒരു രാജ്യവും അദ്ദേഹത്തെ പിന്തുണച്ചില്ലെന്നും ഡോവല്‍ വിമര്‍ശിച്ചു.
‘സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ ഒരിക്കലും യാചിക്കില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടും. സ്വാതന്ത്ര്യമെന്റെ അവകാശമാണ്, അതെനിക്ക് ലഭിച്ചേ മതിയാകൂവെന്ന് പറഞ്ഞയാളാണ് നേതാജി. ഇന്ത്യാ വിഭജന വേളയില്‍ നേതാജി ഉണ്ടായിരുന്നെങ്കില്‍ അതൊരിക്കലും സംഭവിക്കില്ലായിരുന്നു. അന്ന് ജിന്ന പറഞ്ഞത് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒരേ ഒരു നേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമാണെന്നാണ്.’ ഡോവല്‍ പറഞ്ഞു.
ചരിത്രം നേതാജിയുടെ സംഭാവനകള്‍ നിര്‍ദയമായി തള്ളിക്കളയുകയാണ് ചെയ്തത്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും അതിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.