ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
‘കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയിലെ ജുമാഗുണ്ട് പ്രദേശത്ത് കുപ്‌വാര പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഭീകരരും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്തടീമും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്,’ കശ്മീര്‍ സോണ്‍ പോലീസ് ഒരു ട്വീറ്റില്‍ പറഞ്ഞു.
ജൂണ്‍ 13ന് കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നിരുന്നു. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ദോബനാര്‍ മച്ചല്‍ മേഖലയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.