തടവുകാരുടെ സുരക്ഷയ്ക്ക് നടപടികളുമായി തിഹാര്‍ ജയില്‍.

0
71

തടവുകാരുടെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും കര്‍ശന നടപടികളുമായി തിഹാര്‍ ജയില്‍ അധികൃതര്‍. രണ്ടായിരത്തിലധികം എക്സ്ഹോസ്റ്റ് ഫാനുകള്‍ മാറ്റി പ്ലാസ്റ്റിക്ക് ഫാനുകള്‍ സ്ഥാപിക്കുക, ഇരുണ്ട സ്ഥലങ്ങളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുക എന്നിവ അടക്കമുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. തടവുകാര്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചേക്കാവുന്ന ‘അപകടകരമായ വസ്തുക്കള്‍’ തിഹാര്‍ ജയിലിലെ വാര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബെനിവാളാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

പൊതുമരാമത്ത് വകുപ്പാണ് (പിഡബ്ല്യുഡി) നിര്‍ദ്ദേശം നടപ്പാക്കുക. സെന്‍ട്രല്‍ ജയിലിന്റെ നമ്പര്‍ 1 ലേക്ക് ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ടെന്‍ഡര്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജയില്‍ വെച്ച് ഗുണ്ടാ നേതാവ് തില്ലു താജ്പുരിയ കൊല്ലപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ തടയാനാണ് പുതിയ നീക്കം. മെയ് 2 ന് ആയിരുന്നു ജയിലിനുള്ളില്‍ വെച്ച് താജ്പുരിയയെ ക്രൂരമായി കൊലപ്പെടുത്തിയത്.

തടവുകാരുടെ സുരക്ഷ കണക്കിലെടുത്ത് ഇവരെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകളിലെ വാര്‍ഡുകളില്‍ നിന്ന് 2,000-ലധികം എക്സ്ഹോസ്റ്റ് ഫാനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പകരം പ്ലാസ്റ്റിക് എക്സ്ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കും. രോഹിണി, മണ്ഡോലി ജയിലുകളില്‍ സ്ഥാപിച്ചിട്ടുള്ളവ പ്രശ്‌നമില്ലെന്നും തിഹാര്‍ ജയിലുകളിലെ വാര്‍ഡുകളില്‍ നിന്ന് മാത്രമാണ് എക്സ്ഹോസ്റ്റ് ഫാനുകള്‍ നീക്കം ചെയ്തതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വെളിച്ചമില്ലാത്ത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്‍ഇഡി ലൈറ്റുകളും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ പരിസരത്ത് എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ഗാര്‍ഡുകളെ ഇത് സഹായിക്കും. വാട്ടര്‍ കൂളറുകളുടെ ഇരുമ്പ് ഗ്രില്ലുകളും പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

എതിരാളികളായ ഗോഗി സംഘത്തിലെ നാല് അംഗങ്ങളായ ടിറ്റാര്‍ എന്ന ദീപക്, യോഗേഷ് എന്ന തുണ്ട, രാജേഷ്, റിയാസ് ഖാന്‍ എന്നിവരാണ് താജ്പുരിയയെ കൊലപ്പെടുത്തിയത്. ജയിലില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ‘ നൂതന ആയുധങ്ങള്‍’ കൊലപാതകത്തിനായി ഉപയോഗിച്ചു. ജയിലിന്റെ ഒന്നാം നിലയില്‍ പാര്‍പ്പിച്ചിരുന്ന നാല് അക്രമികളും ഇരുമ്പ് ഗ്രില്‍ മുറിച്ച് ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് കൊല നടത്താനെത്തിയതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here