ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻ എംപി സ്ഥാനവും രാജിവച്ചു.
പാര്‍ട്ടിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധോസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ പ്രതിഷേധമെന്ന നിലയ്ക്കാണ് ബോറിസിന്റെ അപ്രതീക്ഷിത രാജി. അന്വേഷണം നടത്തുന്ന എംപിമാരുടെ സമിതി, തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബോറിസ് തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിനടത്തിയതായിരുന്നു പാര്‍ട്ടിഗേറ്റ് വിവാദം. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അധോസഭയില്‍ ഉയര്‍ന്നപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ബോറിസ് നല്‍കിയതെന്ന പേരിലാണ് അദ്ദേഹമിപ്പോള്‍ പാര്‍ലമെന്ററി പ്രിവിലേജസ് സമിതിയുടെ അന്വേഷണം നേരിടുന്നത്. നിയമനിര്‍മാതാക്കളുടെ പ്രധാന അച്ചടക്ക സമിതിയാണ് പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി.
അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ബോറിസിന്റെ രാജി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഭിന്നത കൂടിയാണ് വെളിപ്പെടുത്തുന്നത്.
അന്വേഷണ സമിതിയില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. കത്ത് കൈപ്പറ്റിയതിന് പിന്നാലെ ‘കങ്കാരൂ കോടതി’കളായാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ബോറിസ് ക്ഷുഭിതനായി പ്രതികരിച്ചു. രാഷ്ട്രീയ ഉന്നം വച്ചാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. ‘അവരുടെ വാദങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെങ്കിലും ഒരു ചെറിയ കൂട്ടം ആളുകള്‍ എന്നെ പുറത്താക്കുകയാണ്’ബോറിസ് സമിതിക്കെതിരെ തുറന്നടിച്ചു. പ്രധാനമന്ത്രി ഋഷി സുനകിനെയും ബോറിസ് പരോക്ഷമായി വിമര്‍ശിച്ചു. താൻ നടപ്പിലാക്കിയ ബ്രെക്സിറ്റില്‍ നിന്ന് ഒരു മടക്കയാത്രയ്ക്കാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പഴയ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയേക്കുമെന്നും ബോറിസ് പറഞ്ഞു.
അതേസമയം, രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ബോറിസ് രാജിപ്രഖ്യാപിച്ചത്. ഇപ്പോഴത്തേക്ക് പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകുന്നുവെന്നായിരുന്നു ബോറിസിന്റെ പ്രസ്താവന. എന്നാല്‍ 22 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാണ് രാജിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാലാവധി തികയും മുൻപ് തന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു. പാര്‍ട്ടിയില്‍ നിന്നുണ്ടായ സമ്മര്‍ദത്തിനൊടുവിലായിരുന്നു അന്നത്തെ രാജി. നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ളവര്‍ അന്ന് ബോറിസിനെ പ്രതിരോധത്തിലാക്കിയവരുടെ മുൻപന്തിയിലുണ്ടായിരുന്നു. രാജിയുടെ അദ്ദേഹത്തിന്റെ മണ്ഡലമായ പടിഞ്ഞാറൻ ലണ്ടനില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും.