തിരുവനന്തപുരം
കേരളം ഇനി സമ്ബൂര്‍ണ ഇ– ഗവേണൻസ് സംസ്ഥാനം. പണമടയ്ക്കാനുള്ള സംവിധാനമുള്‍പ്പെടെ എണ്ണൂറില്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഇ— സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും.
സംസ്ഥാന ഐടി മിഷനാണ് ഇത് സാധ്യമാക്കിയത്. സമ്ബൂര്‍ണ ഇ––ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ–- -ഗവേണൻസിന് സാധിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കും. ഫയല്‍ നീക്കത്തിനായി ഇ–– ഓഫീസ് ഫയല്‍ഫ്ലോ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും.ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകള്‍, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു. ഇ–– ഡിസ്ട്രിക്‌ട്, കോര്‍ട്ട് കേസ് മാനേജ്മെന്റ് സിസ്റ്റം (ഇ–- -കോര്‍ട്ട്), കെ- സ്വിഫ്റ്റ്, ഇ–- -ഹെല്‍ത്ത്,- ഇ-–- പിഡിഎസ്, ഡിജിറ്റല്‍ സര്‍വേ മിഷൻ, ഇ–- ആര്‍എസ്‌എസ്, സൈബര്‍ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ കെ ഫോണിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ മുൻവര്‍ഷങ്ങളില്‍ നടത്തിയ ദേശീയ ഇ–– സര്‍വീസ് ഡെലിവറി അസസ്മെന്റ് സര്‍വേകളില്‍ കേരളം മുന്നിലാണ്.