ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്ബിക് സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്ര ജാവലിൻ ത്രോയില്‍ ലോക ഒന്നാം നമ്ബര്‍ താരമായി മാറി.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സിനെ മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്.
1455 പോയന്റാണ് നീരജിനുള്ളത്. രണ്ടാമതുള്ള ആൻഡേഴ്സണ് 1433 പോയന്റും മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്ലെച്ചിന് 1416 പോയന്റുമുണ്ട്. 2022 ഓഗസ്റ്റ് മുതല്‍ നീരജ് ലോകറാങ്കിങ്ങില്‍ രണ്ടാമതായിരുന്നു. ടോക്യോ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടിയ നീരജ് കഴിഞ്ഞ വര്‍ഷം നടന്ന ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണ ഡയമണ്ട് ലീഗില്‍, മേയ് അഞ്ചിന് ദോഹയില്‍ നടന്ന ആദ്യ മത്സരത്തില്‍ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇനി ജൂണ്‍ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. നെതര്‍ലൻഡ്സില്‍ വെച്ച് നടക്കുന്ന എഫ്.ബി.കെ ഗെയിംസില്‍ താരം പങ്കെടുക്കും. ശേഷം ജൂണ്‍ 13 ന് ഫിൻലൻഡില്‍ വെച്ച് നടക്കുന്ന പാവോ നുര്‍മി ഗെയിംസിലും പങ്കാളിയാകും. നിലവില്‍ തുര്‍ക്കിയിലെ ആന്റല്യയില്‍ പരിശീലനം നടത്തുകയാണ് ചോപ്ര.