ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു.

0
57

നാമ: ഇന്ത്യക്കാരുടെ ഇഷ്ട കായികവിനോദമായ ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചെത്തുകയാണെങ്കിലും മത്സരിക്കാന്‍ ഇക്കുറിയും ഇന്ത്യയില്ല.

ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ബഹ്റൈന്‍ അടക്കം ടീമുകള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടു വരെ ചൈനയിലെ ഹാങ്‌ചോയില്‍ നടക്കുന്ന ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.

മത്സര ഷെഡ്യൂള്‍ അധികം താമസിയാതെ പുറത്തിറക്കുമെന്ന് ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് സൂപ്പര്‍വിഷന്‍ ആന്‍ഡ് ഓഡിറ്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സീ നിങ് മനാമയില്‍ പറഞ്ഞു.

2010ല്‍ ചൈനയിലെ ഗ്വാങ്‌ചോയിലാണ് ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ഇടംപിടിച്ചത്. പക്ഷേ, അന്ന് പുരുഷ-വനിത ടീമുകളെ അയക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഏഷ്യന്‍ ഗെയിംസ് നടക്കുന്ന സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നായിരുന്നു വിശദീകരണം. മെഡല്‍സാധ്യതയുള്ള ഇനത്തില്‍ ടീമിനെ അയക്കാത്തത് അന്ന് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ട്വന്റി20 ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരുള്‍പ്പെടെ ഒമ്ബതു ടീമുകളാണ് പുരുഷന്മാരുടെ വിഭാഗത്തില്‍ മത്സരിച്ചത്. ടെസ്റ്റ് കളിക്കുന്ന പ്രമുഖ ടീമുകളെല്ലാം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനായി ദേശീയ ടീമിനെ അയച്ചിരുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഏഷ്യന്‍ ഗെയിംസിനയച്ചത്.

ഫൈനലില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് സ്വര്‍ണം നേടി. ബംഗ്ലാദേശിന്റെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണമായിരുന്നു അത്. ഇഞ്ചിയോണില്‍ നടന്ന 2014 ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ടീമുകളെ ഇന്ത്യ അയച്ചില്ല. അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്ക മെഡല്‍ നേടി. 2018ല്‍ ഇന്തോനേഷ്യയിലെ ജകാര്‍ത്തയിലും പാലംബംഗിലുമായി നടന്ന ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല.

ക്രിക്കറ്റ് തിരിച്ചെത്തുന്നത് കായികലോകം പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇന്ത്യ ഇക്കുറിയുമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ ഒളിമ്ബിക് കമ്മിറ്റി പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ തേടി കത്ത് നല്‍കിയെങ്കിലും സമയപരിധിക്കുള്ളില്‍ ബി.സി.സി.ഐ പ്രതികരിച്ചിരുന്നില്ല. ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുമ്ബോഴാണ് ഏഷ്യന്‍ ഗെയിംസിനെ നിസ്സാരമായി കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here