തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്തവർക്കും ലഘുവായ ലക്ഷണങ്ങളുള്ളവർക്കും കോവിഡിന് വീട്ടു ചികിൽസ രീതിയിലേയ്ക്ക് സംസ്ഥാനവും മാറുന്നു. ഇത് സംബന്ധിച്ച് മാർഗരേഖ തയാറാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നല്‍കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം.
അതേസമയം, കോവിഡ് ക്ളസ്റ്ററുകൾക്ക് പുറത്തേയ്ക്കും വ്യാപിക്കുകയാണ്. 101 പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ 45 ശതമാനവും നിറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം കുറച്ചതിൽ കടുത്ത വിമർശനമാണുയരുന്നത്. വരും ദിവസങ്ങളിൽ ടെസ്റ്റുകളുടെ എണ്ണമുയർന്നാൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത. 2700 പേർക്കുവരെ ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കാമെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതോടെയാണ് വീട്ടിലെ ചികിൽസയ്ക്ക് പദ്ധതി തയാറാക്കുന്നത്.
ഐ സി എം ആർ മാർഗ നിർദേശമനുസരിച്ച് ലക്ഷണങ്ങളില്ലാത്തവർക്കോ വളരെ ചെറിയ ലക്ഷണങ്ങളുള്ളവർക്കോ ആണ് വീട്ടിലെ ചികിൽസ അനുവദിക്കുക. ഇരുപത്തിനാല് മണിക്കൂറും പരിചരിക്കാൻ ആളുണ്ടാകണം. പരിചരിക്കുന്ന ആളും ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധം പുലർത്തണം തുടങ്ങിയവും മാർഗ നിർദേശത്തിലുണ്ട്. ശ്വാസതടസo പോലെ ഗുരുതര ലക്ഷണങ്ങളിലേയ്ക്ക് കടന്നാൽ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റാനും സംവിധാനമുണ്ടാകണം.
ഡൽ ഹി ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളും മേയ് മാസത്തിൽ തന്നെ വീട്ടിലെ ചികിൽസാരീതി സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം തന്നെ ഇതു സംബന്ധിച്ച് സർക്കാർ വിദഗ്‌ധ സമിതി നിർദേശം നൽകിയിരുന്നെങ്കിലും രോഗബാധ ഉയരില്ലെന്ന നിഗമനത്തിൽ പരിഗണിച്ചിരുന്നില്ല. പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിലെ അസൗകര്യങ്ങൾ കാരണം അവിടേയ്ക്ക് പോകേണ്ടി വരുമെന്ന് കരുതി പലരും രോഗലക്ഷണങ്ങളുണ്ടെങ്കിലും മറച്ചു വയ്ക്കുന്നതായും ടെസ്റ്റിന് തയാറാകാത്തതായും റിപ്പോർട്ടുണ്ട്.