താനൂരിലുണ്ടായത് മനുഷ്യ നിർമ്മിതമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ഒരിടത്തും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസൻസുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവർക്ക് അറിയില്ല. ലൈസൻസുണ്ടെങ്കിൽ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാൻ അനുവദിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്താണ് ബോട്ട് സർവീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. താനൂരിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്. കപ്പാസിറ്റിയേക്കാൾ ഇരട്ടിയിലധികം ആളുകളാണ് ബോട്ടിൽ കയറിയത്. തേക്കടി, തട്ടേക്കാട് ബോട്ടപകടങ്ങൾ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ദൗർഭാഗ്യകരമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
നിയമവിരുദ്ധമായും ലൈസൻസില്ലാതെയുമാണ് ബോട്ട് സർവീസെന്ന് നാട്ടുകാർ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാൻ അധികൃതർ തയാറായില്ല. ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ലൈസൻസുകൾ പരിശോധിക്കാനും ലൈസൻസുള്ളവ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടോയെന്നും അടിയന്തിരമായി പരിശോധിക്കണം. ആരുടെ ശുപാർശയിലാണ് നിയമവിരുദ്ധ സർവീസിന് ഉദ്യോഗസ്ഥർ കണ്ണടച്ചതെന്നും അന്വേഷിക്കണം.
പാവങ്ങളായ കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്. അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും സർക്കാർ നൽകണം. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യൽ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണം. കമ്മീഷന്റെ കാലവധി നീട്ടിക്കൊടുക്കുന്ന അവസ്ഥയുണ്ടാകരുത്. ജുഡീഷ്യൽ റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാതെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്ത് ഒരിടത്തും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.