വേനലവധി ക്ലാസുകളുടെ (Summer Class) കാര്യത്തിൽ പിടിമുറുക്കി സർക്കാർ. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. സിബിഎസ്‌ഇ, ഐസിഎസ്ഇ സിലബസിലുള്ള സ്‌കൂളുകൾക്കും ഈ നിർദേശം ബാധകമാണ്.
നേരത്തെ 2017ൽ ഇത് സംബന്ധിച്ച നിർദേശം നൽകിയെങ്കിലും പല സ്ഥാപനങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് സർക്കാർ വീണ്ടും സർക്കുലർ ഇറക്കിയത്. ഈ സമയത്ത് ക്ലാസുകൾ നടത്തുന്നതിലൂടെ കുട്ടികൾക്ക് ക്ലാസിലോ വഴിയിലോ വേനൽച്ചൂട് കാരണം സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് സ്‌കൂൾ അധികാരികളായിരിക്കും ഉത്തരവാദികൾ.
ഈ വ്യവസ്ഥകൾ ലംഘിക്കുന്ന സ്‌കൂൾ അധികാരികൾ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി വേനലവധി ക്ലാസുകൾ നടത്തിയതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് സർക്കാർ ഇടപെടൽ ശക്തമാക്കുന്നത്