ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വാനിഗം പയീൻ ക്രീരി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
സേനയുടെ തിരച്ചിൽ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം നേരത്തെ വധിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള തീവ്രവാദ ലോഞ്ച് പാഡുകളിലൊന്നിൽ നിന്ന് മച്ചിൽ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് കുപ്‌വാരയിലെ സീനിയർ പോലീസ് സൂപ്രണ്ട് നൽകിയ പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികർക്ക് ജാഗ്രത നിർദ്ദേശം നൽകിയതെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് കേണൽ എംറോൺ മുസാവി പറഞ്ഞു.
തുടർച്ചയായി പെയ്യുന്ന മഴ, മോശം ദൃശ്യപരത, താപനിലയിലെ ഗണ്യമായ ഇടിവ് ഉപ്പെടെയുള്ള പ്രതികൂല സാഹചര്യത്തിലും സൈന്യം ധൈര്യമായി മുന്നേറ്റം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.