കേരളം ആരോഗ്യപ്രതിസന്ധിയിലേക്കെന്ന് സൂചനകള്‍ നല്‍കി പൊതുജനാരോഗ്യ വിദഗ്ധനും ഇടത് സഹയാത്രികനുമായ ഡോ. ബി. ഇക്ബാല്‍.
കേരളത്തില്‍ സമീപകാലത്ത് പകർച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകർച്ചേതര-പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങി രാജ്യങ്ങളില്‍ തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ആപത്താണെന്ന മുന്നറിയിപ്പും അദ്ദേഹം സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കി.
കേരളത്തില്‍ സമീപകാലത്ത് പകർച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണെന്ന് ഇക്ബാല്‍ പറഞ്ഞു. ഡെങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1. വയറിളക്ക രോഗങ്ങള്‍, എലിപ്പനി , വെസ്റ്റ് നൈല്‍, മസ്തിഷ്കജ്വരം , സ്ക്രബ് ടൈഫസ്, കരിമ്ബനി , കുരങ്ങ്പനി തുടങ്ങിയ പകർച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശിക രോഗമായി ഏറിയും കുറഞ്ഞും നിലനില്‍ക്കുകയും നിരവധിപേരുടെ ജീവൻ വർഷംതോറും അപഹരിച്ച് വരികയുമാണ്. നീപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനിടെ കോളറ രോഗവും അതു മൂലമുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കയാണ് . അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തില്‍ വർധിച്ച് വരികയാണ്. ഇന്നത്തെ തലമുറയിലെ ഡോക്ടർമാർ വൈദ്യഗ്രന്ഥങ്ങളില്‍ മാത്രം പഠിച്ചിട്ടുള്ള അമീബിയാസിസ് രോഗം തലച്ചോറിനെ ബാധിച്ച ഏതാനും പേരും മരണമടഞ്ഞിരിക്കുന്നു.
പകർച്ചേതര-പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കയാണ്. കേരളത്തില്‍ പകർച്ചേതര രോഗങ്ങള്‍, ജീവിതശൈലിരോഗങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാറുള്ള പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ ദീർഘസ്ഥായി രോഗങ്ങളും വർധിച്ച് വരുന്നുണ്ട്. പകർച്ച-പകർച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ പരസ്പരം രോഗരൂക്ഷതക്കും കാരണമാവുന്നു. പകർച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കുന്നു.
ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസ്വരരാജ്യങ്ങളില്‍ നിന്നും, ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പകർച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരീഗണന (നെഗറ്റീവ് വെയ്റ്റേജ്) നല്‍കിയാല്‍ കേരളം ആരോഗ്യമികവില്‍ മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ പുറകിലാവാൻ സാധ്യതയുണ്ട്, അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.