രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ നടന്നത് വെറും 570 പരിശോധനകള്‍ മാത്രം. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. അതിനാൽ ലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതിതീവ്ര രോഗബാധ മേഖലകളില്‍ ഒഴികെയുളള കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ലോക് ഡൗണ്‍ പിന്‍വലിക്കാനാണ് സാധ്യത.
നഗരമേഖലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. ആകെ രോഗബാധിതര്‍ 175. ഇതില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 172 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 98 ശതമാനം ഭിക്ഷാടകരില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തീരദേശത്തിനു പുറത്തേയ്ക്കും കോവിഡ് പടരുന്നു. പരിശോധനകള്‍ ഇരട്ടിയാക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ കാര്യങ്ങള്‍ മറിച്ചാണിവിടെ.
എളുപ്പത്തില്‍ രോഗബാധിതരെ കണ്ടെത്താന്‍ കഴിയുന്ന ആന്റിജന്‍ പരിശോധന പുല്ലുവിള മേഖലയില്‍ ഇന്നലെ നടത്തിയത് രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 10 പൊലീസുകാര്‍ക്ക് മാത്രം. ഇടവ മുതല്‍ പെരുമാതുറ വരെയുളള ഒന്നാം തീരദേശ സോണില്‍ ഇന്ന് മുതല്‍ മൊബൈല്‍ യൂണിററുകള്‍ പരിശോധനയ്ക്കെത്തുമെന്നറിയിപ്പുണ്ട്.
അതേസമയം, കോര്‍പറേഷന്‍ മേഖലയില്‍ മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെ രോഗബാധ കുറവുളള ഇടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഹോട്ടലുകളില്‍ ഹോംഡെലിവറി അനുവദിക്കാനും ആലോചനയുണ്ട്.