ചിന്നക്കനാലിൽ കാലങ്ങളായി ഭീതി പടർത്തിയിരുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റി പാർപ്പിക്കാനുള്ള ദൗത്യം പൂർണ വിജയം. ഇന്ന് പുലർച്ചെ നാലരയോടെ ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടു.
ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ഷുഹൈബ് വിശദീകരിച്ചു.
മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കുങ്കിയാനകളുടെ സഹായം ഇല്ലാതെയാണ് അരിക്കൊമ്പനെ തിരികെ ഇറക്കിയതെങ്കിലും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് ആനയെ തുറന്നു വിട്ടത്.
കനത്ത മഴ കാരണം റോഡ് വളരെ മോശം സ്ഥിതിയിലായിരുന്നു. അതിനാലാണ് ദൗത്യത്തിന് കൂടുതൽ സമയമെടുത്തത്. ഇതിനൊപ്പം ആനയെ ഇറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും കൂടുതൽ സമയം ആവശ്യമായി വന്നു. കാട്ടിലേക്കുള്ള വഴിയിൽ ലോറി പലയിടത്തും റോഡിൽ നിന്നും തെന്നി മാറിയതോടെ ജെസിബി യുടെ സഹായത്തോടെയാണ് തിരികെ റോഡിലേക്ക് കയറ്റിയത്.