ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം.

0
58

റായ്‌പൂ‌ര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴി ബോംബ് ആക്രമണത്തില്‍ 10 പൊലീസുകാര്‍ക്ക് വീരമ്യത്യു.

സംഘം സഞ്ചരിച്ച മിനി വാനിന്റെ തദ്ദേശവാസിയായ ഡ്രൈവറും കൊല്ലപ്പെട്ടു.

മാവോയിസ്റ്റ് വേട്ടയ്‌ക്ക് പരിശീലനം ലഭിച്ച പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. രണ്ട് വര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്.

ബുധനാഴ്ച ദന്തെവാഡ ജില്ലയിലെ അരന്‍പൂരിലാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഫോടനം നടത്തിയത്. ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി

പൊലീസ് സംഘം മടങ്ങുമ്ബോള്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. അന്‍പത് കിലോ സ്ഫോടക വസ്തു ഉപയോഗിച്ച്‌ നടത്തിയ ഉഗ്ര സ്‌ഫോടനത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്ന് 20 അടി ദൂരേക്ക് തെറിച്ചു വീണു. റോഡ് മുറിച്ച്‌ പത്തടി ആഴമുള്ള ഗര്‍ത്തം രൂപപ്പെടുകയും സമീപത്തെ വൃഷങ്ങള്‍ കടപുഴകുകയും ചെയ്‌തു. മാവോയിസ്റ്റുകള്‍ സാധാരണ പ്രയോഗിക്കുന്നതിനെക്കാള്‍ പത്ത് മടങ്ങ് പ്രഹര ശേഷിയുള്ള ബോംബാണ് പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം വനത്തില്‍ മറഞ്ഞ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്ന സ്ഥലം. ഛത്തീസ്ഗഢ്,തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം മാവോയിസ്റ്റ് കേന്ദ്രമാണ്

ഡി.ആര്‍.ജി

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് പ്രത്യേക പരിശീലനം ലഭിച്ച ഗോത്രവര്‍ഗക്കാരുള്‍പ്പെട്ട നാട്ടുകാരും പൊലീസും അടങ്ങിയ സായുധസംഘമാണ് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡി.ആ‌ര്‍.ജി). മാവോയിസ്റ്റുകളുടെ അനുനയിപ്പിച്ച്‌ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും ഇവരുടെ ദൗത്യത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിച്ച്‌ പ്രതിവര്‍ഷം 400ന് മുകളില്‍ മാവോയിസ്റ്റുകളാണ് കീഴടങ്ങുന്നത്. മിക്ക മാവോയിസ്റ്റ് നേതാക്കളും ഛത്തീസ്ഗഢ് വിട്ട് തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കടന്നു.

അനുശോചിച്ച്‌ പ്രധാനമന്ത്രി

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അനുശോചിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ നടുക്കം രേഖപ്പെടുത്തി.

മാവോയിസ്റ്റ് ആക്രമണങ്ങള്‍

2021 ഏപ്രിലില്‍ ബിജാപൂരില്‍

മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. 2010ല്‍ ദന്തെവാഡയില്‍ മാവോയിസ്റ്റുകള്‍ 75 സി. ആര്‍.പി ഭടന്മാരെ വധിച്ചു.. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഇരുനൂറിലേറെ സുരക്ഷാ ഭടന്മാരാണ് കൊല്ലപ്പെട്ടത്. 2013ല്‍ മുന്‍ മന്ത്രിയും പി. സി. സി പ്രസിഡന്റും ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് നേതാക്കളെ വധിച്ചിരുന്നു.

കഴിഞ്ഞയാഴ്‌ച കോണ്‍ഗ്രസ് എം. എല്‍. എ വിക്രം മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവച്ചെങ്കിലും ആളപായം സംഭവിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here