നഗരത്തിൽ തട്ടുകടകൾ രാത്രി 11 വരെ മാത്രം; സോണുകളായി തിരിക്കും

0
74

തിരുവനന്തപുരം: നഗരത്തിൽ തട്ടുകടകൾക്ക് രാത്രി 11 വരെ മാത്രം പ്രവർത്തനാനുമതി നൽകാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഇത് താമസിയാതെ നടപ്പിലാക്കും. രാത്രി വൈകി തുറക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വിൽപനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പൊലീസ് റിപ്പോർട്ടും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

തട്ടുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്എച്ച്ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകൾക്ക് നഗരസഭ ലൈസൻസ് നൽകും.

നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തിരിച്ചറിയൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഇത് താമസിയാതെ നിർത്തലാക്കും. പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിക്കുന്നതിനായി പൊലീസ്, മോട്ടർവാഹന വകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവയുടെ പ്രതിനിധികളടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് കമ്മീഷണർ ഉത്തരവ് ഇറക്കി.

സോണുകൾ നിലവിൽ വന്നാൽ ലൈസൻസ് ഉള്ളവർക്ക് അതതു സോണുകളിൽ മാത്രമേ കട നടത്താൻ കഴിയൂ. ശംഖുമുഖം, വേളി, കോവളം, പൂജപ്പുര, കവടിയാർ എന്നിവയാണ് പുതിയ സോണുകളായി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, തീരുമാനം നഗരത്തിൽ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. നഗരത്തിൽ‍ പലയിടത്തും രാത്രി വൈകിയും പ്രവർത്തിക്കുന്ന ഒട്ടേറെ ഭക്ഷണ ശാലകളാണ് ഉള്ളത്. വളരെയേറെ ആളുകൾ ഇവയെ ആശ്രയിക്കുന്നു. ദൂരയാത്ര കഴിഞ്ഞെത്തുന്നവർക്കും തിയേറ്ററുകളിൽ സിനിമകൾ കണ്ടിറങ്ങുന്നവർക്കും തട്ടുകടകളക്കം വലിയ ആശ്രയമായിരുന്നു. നൈറ്റ് ലൈഫിന്റെ ഭാഗമായി കനകക്കുന്നിൽ തട്ടുകൾ തുറക്കാനും തീരുമാനമുണ്ട്.

തട്ടുകടകൾ ആരംഭിക്കുന്നതിനായി നിലവിൽ 3000 ത്തിലേറെ അപേക്ഷകൾ നഗരസഭയ്ക്കു മുന്നിലുണ്ട്. ഇതിൽ പകുതി അപേക്ഷകളിൽ പരിശോധന പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിനു ശേഷം പുതിയ കടകൾക്ക് നഗരസഭ അനുമതി നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here