ചിത്രത്തിലെ വരാഹ രൂപമെന്ന ഗാനം വീണ്ടും വിലക്കിൽ കുരുങ്ങിയിരിക്കുകയാണ്. ഗാനം തിയേറ്ററുകളിലും ഒ.ടി.ടി. പ്ലാറ്റ് ഫോമിലും പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് താത്കാലികമായി തടഞ്ഞു. ഗാനത്തിൽ പ്രഥമദൃഷ്ട്യാ പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണിത്.
ഈ ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ നവരസം ഗാനത്തിന്റെ പേരിലുള്ള വാണിജ്യതർക്കമായിരുന്നു കോടതിയിലെത്തിയത്. നവരസം ഗാനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീത സംവിധായകൻ സമ്മതിച്ചിട്ടുണ്ട്.
ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത് പോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു. പകർപ്പവകാശനിയമം സെക്ഷൻ 64 പ്രകാരം പൊലീസിന് രേഖകൾ പിടിച്ചെടുക്കാമെന്നും കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന മാതൃഭൂമിയുടെ പരാതിയിലാണ് വീണ്ടും കോടതി നിർദ്ദേശമുണ്ടായത്.
പകർപ്പാവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ച് അതിന്റെ അസൽ പകർപ്പും പ്ലേറ്റുകളും തർക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണോദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. സംഗീത സംവിധായകൻ പകർപ്പാവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ചിരുന്നു.