സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

0
76

ഇന്ത്യൻ കുടുംബസങ്കല്‍പ്പവുമായി ചേരുന്നതല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യന്‍  സങ്കൽപ്പത്തിൽ കുടുംബത്തില്‍  പുരുഷനും സ്ത്രീയുമാണ്  ഉൾപ്പെടുന്നത്.  മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍  ഇന്ത്യന്‍ സമൂഹത്തില്‍ ഈ കാഴ്ചപ്പാട്  ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാഴ്ചപ്പാടില്‍ മാറ്റംവരുത്തുക പ്രായോഗികമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്താണ് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ലിംഗപരമായി ഒരേ ചേരിയില്‍പ്പെട്ടവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നത് ഇന്ത്യന്‍ കുടുംബ സങ്കല്പവുമായി ചേരുന്നതല്ല. ഭാര്യ, ഭര്‍ത്താവ്, കുട്ടി എന്ന സങ്കല്‍പ്പവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല.

ക്രോഡീകരിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെടാത്തതുമായ വ്യക്തി നിയമങ്ങള്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും പരിപാലിക്കുന്നുണ്ട്. ഇപ്പോള്‍ ബാധകമായ വ്യക്തിനിയമങ്ങളെ ആശ്രയിക്കുമ്പോള്‍ ഈ വിവാഹ സങ്കല്‍പ്പം വ്യത്യസ്തമാണ്-കേന്ദ്രം സുപ്രീംകോടതിയില്‍  വ്യക്തമാക്കി.

ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹം ഒരു ദിവ്യകര്‍മ്മമാണ്. സ്ത്രീയും പുരുഷനും തമ്മില്‍ അവരുടെ ചുമതലകള്‍ ദൈവികമായി നിര്‍വഹിക്കുകയാണ് വിവാഹം വഴി ചെയ്യുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ വിവാഹം ഒരു കരാറാണ്. പക്ഷെ അതും വിഭാവനം ചെയ്യുന്നത് പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്. സ്വവര്‍ഗ ബന്ധങ്ങളും ആണ്‍-പെണ്‍ ബന്ധങ്ങളും വ്യത്യസ്തങ്ങളാണ്.  ഒരേ രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത ബന്ധങ്ങളുമാണ്. സുപ്രീംകോടതി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച ഈ ഹര്‍ജികളില്‍  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങുന്ന ബെഞ്ച്‌ വാദം കേള്‍ക്കും.

ഡൽഹി ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത ഈ രീതിയിലുള്ള  എല്ലാ ഹർജികളും ജനുവരി 6 ന്  സുപ്രീംകോടതി ഏറ്റെടുത്തിരുന്നു. ഈ കേസില്‍ കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന അരുന്ധതി കട്ജു എന്നിവരോടും ഇതു  സംബന്ധമായ രേഖകളുടെ പൊതുസമാഹാരം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌ കോപ്പികള്‍ കക്ഷികള്‍ക്കിടയില്‍  കൈമാറ്റം ചെയ്യുകയും   കോടതിയ്ക്ക് ലഭ്യമാക്കുകയും ചെയ്യും. സ്വവര്‍ഗ വിവാഹത്തിനു വാദിക്കുന്ന ഹര്‍ജികളും ട്രാന്‍സ്ഫര്‍ ചെയ്ത കേസുകളുമാണ് തിങ്കളാഴ്ച ലിസ്റ്റ് ചെയ്യുന്നത്. ജനുവരി ആറിലെ ഉത്തരവില്‍ കോടതി ഇത് വ്യക്തമാക്കി.  ആധികാരിക വിധി ന്യായത്തിനായി എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാമെന്നും കേന്ദ്രത്തിനു സുപ്രീംകോടതിയില്‍ മറുപടി നല്‍കാമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍   അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here