പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.

0
63

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളായ തട്ടിപ്പ് നടന്ന് നാലര വര്‍ഷം കഴിഞ്ഞ ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തര്‍ക്കുന്നതായിരുന്നു എസ്‌എഫ്‌ഐ നേതാക്കള്‍ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലായില്‍ നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷ യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ നേതാക്കളായ ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ലഭിച്ചത് ഉയര്‍ന്ന റാങ്ക്. ഒന്നും രണ്ടും 28ാം റാങ്കുമായിരുന്നു പ്രതികള്‍ക്ക്. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്‌എഫ്‌ഐ നേതാക്കളുടെ ഹൈ ടെക് കോപ്പിയടി പുറത്തായത്. പരീക്ഷ എഴുതിയവര്‍ കെട്ടിയിരുന്ന സ്മര്‍ട്ട് വാച്ചു വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്‌ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, പൊലിസുകാരന്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാര്‍ട്ട് വാച്ചിലേക്ക് അയച്ചു. പരീക്ഷ ഹാളില്‍ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി.

ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് സര്‍ക്കാറിന് സമര്‍പ്പിക്കും. മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ പ്രതിയായ കേസില്‍ അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടികൊണ്ടുപോവുകയായിരുന്നു. ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലിസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരന്‍ ഗോകുലിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നല്‍കുന്നത് വൈകിപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍തോട്ടത്തിലാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here