ഇടുക്കി കാഞ്ചിയാറിലെ അനുമോളുടെ മരണത്തില്‍ ഭര്‍ത്താവ് വിജേഷ് പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കട്ടപ്പന പൊലീസിന് കൈമാറി. കൊലപാതക ശേഷം അനുമോളുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ 5000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ മാസം 21ന് ആണ് വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെ കട്ടിലിനടിയില്‍ കമ്പിളി പുതപ്പില്‍ പൊതിഞ്ഞനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ പരിപാടിക്ക് ഒരുങ്ങിയിരുന്ന അനുമോള്‍ ഇറങ്ങിപ്പോയെന്ന വാദം തുടക്കംമുതലേ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോള്‍ വിചിത്രമായി പെരുമാറിയതും തുടര്‍ന്ന് മകളെ സ്വന്തം വീട്ടിലാക്കി മുങ്ങിയതും വിജേഷിനെ സംശയിക്കാന്‍ ഇടയാക്കി.
ഭാര്യ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് വിജേഷ് എല്ലാവരോടും പറഞ്ഞിരുന്നത്. ഭാര്യയുടെ വീട്ടിലും ഇക്കാര്യം ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളായ ജോണും ഫിലോമിനയും വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെത്തി. മകളെ കുറിച്ച് തിരക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് ഇവരെ കയറ്റാതിരിക്കാന്‍ വിജേഷ് പരമാവധി ശ്രമിച്ചു. ദമ്പതികളെ തന്ത്രപൂര്‍വം മടക്കി അടച്ച ഇയാള്‍ മകളെയും കൂട്ടി വങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ അനുവിനെ കാണാതായെന്ന് കുടുംബം പൊലീസിലും പരാതി നല്‍കി.
തിങ്കളാഴ്ച(മാര്‍ച്ച് 20) വൈകിട്ട് ആയിട്ടും അനുവിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം ലഭിച്ചില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും ഉടന്‍ കട്ട് ചെയ്തു. ഇതോടെ സംശയം കൂടി. എന്നാല്‍ അനു മരിച്ചെന്ന് ഇവര്‍ കരുതിയിരുന്നില്ല. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കിയ ശേഷം അനുവിന്റെ സഹോദരനും മാതാപിതാക്കളും വീണ്ടും വിജേഷിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്ത് കേറിയതോടെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ സംശയം കൂടുതല്‍ ബലപ്പെട്ടു. വീടിനുള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കട്ടിലിനടിയിലെ കമ്പിളിയില്‍ ശ്രദ്ധ പതിഞ്ഞ്. പുതപ്പിന്റെ ഒരു ഭാഗം മാറ്റിയതോടെ ഒരു കൈ പുറത്തേക്ക് വന്നു. സംഭവം കണ്ട് ഇവര്‍ ഭയന്ന് നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെ കാണാനില്ലെന്ന വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചു.
അവസാന സന്ദേശം മസ്‌കറ്റിലേക്ക്..
മരിക്കുന്നതിന് മുമ്പ് അനുമോള്‍ മസ്‌കത്തിലുള്ള പിതൃസഹോദരിക്ക് വാട്സപ്പില്‍ സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവ് വിജേഷ് മദ്യപിച്ചെത്തിയെന്നും വളരെ മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നും സംസാരിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു സന്ദേശം. ഈ മാസം 17ന് രാത്രി എട്ട് മണിയോടെയാണ് ഇവര്‍ക്ക് സന്ദേശമെത്തിയത്. പിന്നീട് ബന്ധു ഇതിന് മറുപടി നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.