ആലുവ : പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്തുകള്‍ രംഗത്തെത്തിയപ്പോള്‍ സാമൂഹിക വിരുദ്ധര്‍ കുടുങ്ങി.
ആലുവ മണ്ഡലത്തില്‍ ഒരേ ദിവസം കീഴ്മാട്, നെടുമ്ബാശേരി പഞ്ചായത്തുകളിലാണ് അധികൃതര്‍ മാലിന്യ നിക്ഷേപകരെ പിടികൂടിയത്. തോട്ടുമുഖം തോട്ടില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ വാഹനമടക്കം കീഴ്മാട് പഞ്ചായത്ത് സ്‌ക്വാഡാണ് പിടികൂടിയത്. ഇന്നലെ രാവിലെ തോട്ടുമുഖം പാലത്തില്‍ നിന്ന് തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയവര്‍ക്ക് കീഴ്മാട് പഞ്ചായത്ത് പിഴയിട്ടു. നാട്ടുകാര്‍ പ്രതികളെ പിടിച്ചു നിറുത്തി വാര്‍ഡ് അംഗം കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഹക്കീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ബി.
അന്ത്രു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. എം. സക്കീര്‍, വാര്‍ഡ് അംഗം റസീന നജീബ് എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. കൊടികുത്തുമലയില്‍ നിന്നുള്ള ഭക്ഷണ മാലിന്യമാണെന്ന് പ്രതികള്‍ സമ്മതിച്ചു.
പിഴ ഈടാക്കി മാലിന്യം തിരിച്ചയച്ചു. നെടുമ്ബാശേരി ഗ്രാമപഞ്ചായത്തില്‍ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ചവര്‍ക്കെതിരെ പിഴ ചുമത്തുകയായിരുന്നു. ജനകീയ കാമ്ബയിനിലൂടെ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ആരംഭിച്ചിട്ടുള്ളത്. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വി.ഐ.പി റോഡ്, ദേശീയ പാതയ്ക്ക് ഇരുവശവും കിറ്റുകളിലും ചാക്കുകളിലുമായി നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നാണ് വ്യക്തികളെ തിരിച്ചറിഞ്ഞത്. കുറ്റക്കാരായവരില്‍ നിന്ന് 40,000 രൂപയാണ് പിഴയിട്ടത്. രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ രാത്രികാല സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതു ജലസ്രോതസുകളിലേക്കും കാനകളിലേക്കും മാലിന്യകുഴലുകള്‍ തുറന്നു വച്ചിട്ടുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.