ആറൻമുള മിച്ചഭൂമിയിൽ കുടികെട്ടി താമസിച്ച വ്യക്തി നട്ടുവളർത്തി പരിപാലിച്ചത് അഞ്ച് കഞ്ചാവു ചെടികൾ. വീട്ടുപറമ്പിൽ കൃഷിചെയ്യുന്നതിനേക്കാൾ കരുതലോടെ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പത്തനംതിട്ട എക്സെെസ് സംഘം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കീഴുകര വെണ്ണപ്പറ പാറയിൽ പൊടിയൻ എന്ന അറുപത്തിയെട്ടുകാരനെ എക്സെെസ് സംഘം അറസ്റ്റു ചെയ്തു. വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്നു എന്ന് പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തവേയാണ് പാരിപാലിച്ചു വളർത്തുന്ന രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
സാധാരണ പച്ചക്കറികൾ കൃഷി ചെയ്തു വളർത്തുന്നതിനേക്കാൾ മികച്ച രീതിയിലാണ് പൊടിയൻ കഞ്ചാവ് ചെടികൾ നട്ടു പരിപാലിച്ചിരുന്നത്. ഇയാൾ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് എക്സെെസ് വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപ് കഞ്ചാവ് ഉപയോഗിച്ച ശേഷം കളഞ്ഞ വേസ്റ്റിൽ കഞ്ചാവ് വിത്തുകൾ ഉണ്ടായിരുന്നു. മഴപെയ്തപ്പോൾ ഈ വിത്തുകൾ മുളയിട്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ ചെടികൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊടിയൻ അത് സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദിവസവും കഞ്ചാവിനു വേണ്ടി നല്ലൊരു തുക പൊടിയൻ മുടക്കുന്നുണ്ട്. ഇത് ലാഭിക്കാനുള്ള വഴിയായിരുന്നു അയാൾ ചിന്തിച്ചത്. കഞ്ചാവ് ചെടികൾക്ക് തടമെടുത്ത് വളവും വെള്ളവും നൽകി സംരക്ഷിച്ചു വരികയായിരുന്നു. എക്സെെസ് സംഘം കഞ്ചാവ് ചെടിക കണ്ടെത്തുമ്പോൾ അഞ്ചെണ്ണവും പല വലിപ്പത്തിലുള്ളവയായിരുന്നു. 31, 29, 26, 17, 13 സെൻ്റീമീറ്ററുകൾ വീതം ഇവയ്ക്ക് പൊക്കമുണ്ടായരുന്നു പത്തനംതിട്ട എക്സെെസ് ഇൻസ്പെകടർ ഇന്ത്യാടുഡേയോട് ദവ്യക്തമാക്കി.
കഞ്ചാവ് ചെടികൾക്ക് രണ്ടുമാസത്തെ വളർച്ചയുണ്ടെന്നും എക്സെെസ് സംഘം വ്യക്തമാക്കി. നാലു മാസം കൂടി കഴിഞ്ഞാൽ പണം മുടക്കാതെ സ്വന്തമായി കഞ്ചാവ് ഉപയോഗിക്കാമെന്ന സന്തോഷത്തിലിരിക്കവേയാണ് പൊടിയൻ്റെ വീട്ടുവളപ്പിൽ എക്സെെസ് സംഘം പരിശോധനയ്ക്ക് എത്തിയത്. എക്സൈസ് ഓഫീസർമാരായ സുഭാഷ് കുമാർ. നീയാദ് എസ് പാഷ, ജയചന്ദ്രൻ, ഡ്രൈവർ സതീശൻ എന്നിവരാണ് കഞ്ചാവ് ചെടികൾ കണ്ടെത്താനായി എത്തിയത്.