റെയിൽവേയിൽ ജോലി നൽകുന്നതിനായി ഭൂമി കൈക്കൂലിയായി വാങ്ങിയ കേസിൽ ആർജെഡി തലവനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്തു. 2004 മുതൽ 2009 വരെ ബീഹാറിലെ റെയിൽവേ മന്ത്രിയായിരിക്കെയാണ് ജോലി നൽകുന്നതിനായി ലാലു പ്രസാദ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയതെന്ന് സിബിഐ പറയുന്നു.
ഡൽഹിയിലെ പണ്ടാര പാർക്കിലുള്ള മകൾ മിഷ ഭാരതിയുടെ വസതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഏഴ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. നിലവിൽ ലാലുപ്രസാദ് മകളുടെ വസതിയിലാണ് താമസം.
ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും ഉൾപ്പെടെ 16 പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾക്ക് 2022 ഒക്‌ടോബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ലാലു പ്രസാദ് ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഫലത്തെ തുടർന്നാണ് കേസെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 16 പ്രതികൾക്കും മാർച്ച് 15ന് ഹാജരാകാൻ കോടതി ഇന്നലെ സമൻസ് അയച്ചിരുന്നു.
അതേസമയം, രോഗിയായ ആർജെഡി മേധാവിയെ ചോദ്യം ചെയ്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച പ്രതികരിച്ചു.
ഭാരതീയ ജനതാ പാർട്ടിയോടുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും എതിർപ്പിന്റെ ഫലമാണ് സിബിഐ നടപടിയെന്ന് ലാലു പ്രസാദിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ബിഹാർ അസംബ്ലിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അന്വേഷണ ഏജൻസികൾ ബിജെപിയുടെ സഹയാത്രികരെ സഹായിക്കുകയും, രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നത് പരസ്യമായ രഹസ്യമാണെന്ന്” തേജസ്വി യാദവ് പറഞ്ഞു.
ബിജെപിയെ എതിർക്കുന്നതിനാൽ ലാലു പ്രസാദും കുടുംബവും വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ട്വിറ്ററിൽ രേഖപ്പെടുത്തി.പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ഉപദ്രവിക്കുന്നത് തെറ്റാണെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.