കോവിഡ് മഹാമാരിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം നടക്കുന്ന ആദ്യ പൂർണ്ണ പൊങ്കാല ചിരിത്രമായി മാറുന്നു. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയപ്പോൾ നഗരം നിറഞ്ഞുകവിഞ്ഞു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങുന്നതോടെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും.
അതിനു പിന്നാലെ തോറ്റം പാട്ട് ആരംഭിക്കും. കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചുകഴിഞ്ഞാലുടൻ ശ്രീകോവിലിൽനിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപംപകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നാളെ പുലർച്ചെ ഒരുമണിക്ക് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയി കണക്കാകപ്പെടുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. ഇത്തവണ പതിവിലേറെ ജനപ്രാധിനിത്യമാണ് പൊങ്കാലയ്ക്ക് ഉണ്ടായിരിക്കുന്നത്. പൊങ്കാലയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ത്രീജനങ്ങൾ നഗരത്തിൽ എത്തിക്കഴിഞ്ഞിരുന്നു. വൻ തിരക്കാണ് തിരുവനന്തപുരം നഗരത്തിൽ രണ്ടുദിവസമായി അനുഭവപ്പെടുന്നത്. ആറ്റുകാൽ പൊങ്കാല 2009 ൽ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയത്. അന്ന് 25 ലക്ഷത്തിൽ കൂടുതൽ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത്. ഇത്തവണ ആ റെക്കോർഡ് തകർക്കപ്പെടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1997 ലും ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. അന്ന് 15 ലക്ഷം സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് പറയപ്പെടുന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവം കേരളത്തിലെ മതസൗഹാർദത്തിൻറെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ്. ജാതി മത ഭേദമന്യേ മുസ്ലിം – ക്രിസ്ത്യൻ പള്ളികൾ ഈ ദിനം ഭക്തർക്കായി തുറന്ന് കൊടുക്കും. സ്ത്രീജനങ്ങൾക്ക് പൊങ്കാലയിടുവാനുള്ള സൗകര്യങ്ങൾ ഇതര മതസ്ഥർ ഒരുക്കി നൽകും. കൂടാതെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യവും പള്ളികളിൽ ചെയ്‌ത് കൊടുക്കാറുണ്ട്.
ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തും.