തിരുവനന്തപുരം: വില്ലേജ് ഓഫീസർമാർക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് വ്യാഴാഴ്ച ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. മൂന്ന് വില്ലേജ് ഓഫീസുകൾക്ക് ഒന്ന് എന്ന കണക്കിൽ ഇലക്ട്രിക് കാർ നൽകാനാണ് ശുപാർശ നൽകിയത്. ആഴ്ചയിൽ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസർക്ക് എന്ന കണക്കിൽ. തഹസീൽദാർ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനം ഇപ്പോഴുള്ളത്.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനും പ്ലാനിംഗ് ബോർഡിനും ശുപാർശ നൽകിയെങ്കിലും സാമ്പത്തിക പരാധീനത കാട്ടി ഫയൽ മടക്കുകയായിരുന്നു. 1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. കോമ്പൻസേറ്ററി അലവൻസായി വില്ലേജ് ഓഫീസർമാർക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണ വേളയിൽ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്.