പാലക്കാട് : പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ വീടിന്റെ മതിൽ തകർത്തു. അർദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയിൽ തുടർന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആനയെ കാടുകയറ്റി. പിടി സെവനെ പിടിക്കാനുള്ള വയനാട്ടിൽ നിന്നുള്ള ദൌത്യ സംഘം ഇന്നെത്തും.
വെള്ളി, ശനി ദിവസങ്ങളിലൊന്നിൽ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള ഒരുക്കം. കൂട് നിർമാണം ഇതിനോടകം പൂർത്തിയാക്കുകയും, ഫിറ്റ്നസ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുംകികളെ ഉപയോഗിച്ചുള്ള പട്രോളിങ്ങും സ്ഥിരമായി തുടരുന്നുണ്ട്. ഇടവേളകളില്ലാതെ, പിടി സെവൻ ജനവാസ മേഖലയിൽ ഇറങ്ങുകയാണ്.
നടപടികൾ വൈകിയാൽ തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭം നടത്താനാണ് ധോണിയിലെ ജനങ്ങളുടെ തീരുമാനം. നേരത്തെ, ജനുവരി നാലിന് എത്തിയ സംഘം, വയനാട്ടിലെ വിവിധ ദൌത്യങ്ങൾക്കായി മടങ്ങുകയായിരുന്നു. ഡോ.അരുൺ സക്കറിയ കൂടി, ധോണി ക്യാമ്പിലെത്തിയാൽ, പിടി സെവനെ പിടിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും.