പക്ഷിപ്പനി; നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍

0
64

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ കൊന്നൊടുക്കിയ  പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും തീറ്റയ്ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. മുട്ട ഒന്നിന് 5 രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. നിലവില്‍ ആലപ്പുഴയില്‍ 10 പ്രദേശങ്ങളിലും കോട്ടയത്ത് 7 പ്രദേശങ്ങളിലും തിരുവനന്തപുരത്ത് ഒരു പ്രദേശത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നകാലതാമസം ഒഴിവാക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നതിനു മുന്‍പ് തന്നെ നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്നലെ മുതല്‍ പക്ഷികളെ ‘കള്‍’ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 1,859 ഓളം വിവിധ പ്രായത്തിലുള്ള പക്ഷികളെ നിലവില്‍ ‘കള്‍’ ചെയ്തുകഴിഞ്ഞു. 226കിലോ തീറ്റയും, 392 മുട്ടയും നശിപ്പിച്ചു.  ‘കള്‍’ ചെയ്യപ്പെടുന്ന പക്ഷികള്‍ താറാവുകള്‍ എന്നിവയുടെ പ്രായം, എണ്ണം എന്നിവ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒന്‍പത് കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍കോട്  എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം (വാര്‍ഡ് 1), ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം എന്നിവയും ഉള്‍പ്പെടുന്ന സര്‍വൈലന്‍സ് സോണിന്റെ പരിധിയില്‍ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികള്‍ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്‍പ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം തന്നെ ഉത്തരവ് നല്കിയിട്ടിണ്ട്.

ഈ പഞ്ചായത്തുകളില്‍ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വില്പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. രോഗം ബാധിച്ച സ്ഥലം കഠിനംകുളം കായല്‍ പ്രദേശത്തിനോട് ചേര്‍ന്നതാകയാല്‍ ദേശാടന പക്ഷികളില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജന്തുജന്യരോഗമായതിനാല്‍ മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ വേണ്ടി ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് . കര്‍ഷകരും വ്യാപാരികളും അധികൃതരും നിയന്ത്രണം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here