കേരള നിയമ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിന്
സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിൻറെയും കേരളനിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും ഉത്സവത്തിൻറെ വിവിധ വേദികളിൽ പങ്കാളികളാകും. പൊതുജനങ്ങൾക്കും നിയമസഭാ മന്ദിരത്തിൽ പ്രവേശനം അനുവദിക്കുന്ന രീതിയിൽ ആണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ ,പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനാശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ പുസ്‌തോത്സവത്തിൽ നടക്കും. കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ഐക്യദാർഢ്യം പകർന്നു കൊണ്ട് വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്തകോത്സവം മുന്നോട്ടുവെക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ നിയമസഭ അങ്കണത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ ,കെ രാജൻ കെ കൃഷ്ണൻകുട്ടി റോഷി അഗസ്റ്റിൻ ,പ്രതിപക്ഷനേതാവ് വി ഡി സതീശൻ , മേയർ ആര്യ രാജേന്ദ്രൻ ,എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് , തോമസ് കെ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കുകയും നിയമസഭാ സെക്രട്ടറി എഎം ബഷീർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ വാങ്ങാം
2023 ജനുവരി 9 മുതൽ 15 വരെ ഏഴു ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിൽ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആനുകൂല്യം ലഭിക്കും.
വ്യക്തികൾക്ക് 20 ശതമാനവും സ്ഥാപനങ്ങൾക്ക് 33 ശതമാനവും ഡിസ്‌കൗണ്ടാണ് മലയാളം പുസ്തകങ്ങൾക്ക് ലഭിക്കുക. ഇംഗ്ലീഷ് പുസ്തകങ്ങൾ വ്യക്തികൾക്ക് 10 ശതമാനവും സ്ഥാപനങ്ങൾക്ക് 20 ശതമാനവും ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാകും.
കൂടാതെ സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്ക് നിയമസഭ, നിയമസഭാ മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല ,ആർട്ട് ഗ്യാലറി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ സൗജന്യമായി സന്ദർശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്.