മലയാളികള്‍ ഏറ്റുപാടിയ അനേകം മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന് വിട ചൊല്ലി ജന്മനാട്. ആലപ്പുഴ മങ്കൊമ്പിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ജലോത്സവം എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹമെഴുതിയ ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം ‘ എന്ന ഗാനം ആലപിച്ചാണ് കുട്ടനാട്ടുകാര്‍ അവരുടെ പ്രിയപ്പെട്ട ബീയാർ പ്രസാദിനെ യാത്രയാക്കിയത്.
മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് കലാകേരളത്തെ വിട്ടുപിരിഞ്ഞത്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദ് ടെലിവിഷൻ അവതാരകനെന്ന നിലയിലാണ് സാധാരണക്കാർക്ക് പ്രിയങ്കരനായത്.
1993ൽ തിരക്കഥാ രചനയിലൂടെ സിനിമാരംഗത്തെത്തി. ജോണി എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് ഗാനരചയിതാവെന്ന നിലയിലുള്ള അരങ്ങേറ്റം.
സീതാകല്യാണം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ അറുപതോളം ചിത്രങ്ങളിൽ ഗാനരചന നിർവഹിച്ചു. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. കസവിന്റെ തട്ടമിട്ട്, ഒന്നാനാം കുന്നിൻമേൽ, വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി, ഒരു കാതിലോല ഞാൻ കണ്ടീല, എന്നിവയെല്ലാം മലയാളികൾ ഏറ്റുപാടി. നാൽപതോളം നാടകങ്ങളെഴുതി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്. കഥയെഴുതിത്തുടങ്ങിയ കാലത്താണ് ബി. രാജേന്ദ്രപ്രസാദ് ബി ആർ പ്രസാദെന്ന് പേരുമാറ്റിയത്.
അതേപേരിൽ മറ്റൊരെഴുത്തുകാരനുണ്ടെന്നറിഞ്ഞ് പേര് ബീയാർ പ്രസാദെന്ന് മാറ്റി. ഒട്ടേറെ കഥകളും ചന്ദ്രോത്സവം എന്ന നോവലും എഴുതി. തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനെന്ന നിലയിലും ശ്രദ്ധേയനായി. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.