കോവിഡ് മഹാമാരിയെയും തുടർന്നുള്ള ലോക്ക്ഡൗണിനെയും തുടർന്ന് ഓഫീസുകൾ പലതും വിർച്വൽ മോഡിലേക്ക് മാറിയിരുന്നു. വർക്ക് ഫ്രം ഹോമിന് കൂടുതൽ പ്രചാരമേറിയപ്പോൾ അതിനൊപ്പം ഇടക്കിടെയുള്ള മീറ്റിങ്ങുകൾ പല ജീവനക്കാർക്കും തലവേദനയായി. ഏത് സ്ഥലത്തു നിന്നും വെർച്വൽ മീറ്റുങ്ങുകളിൽ പങ്കെടുക്കാം എന്നതിനാൽ ഷിഫ്റ്റ് സമയങ്ങൾ കഴിഞ്ഞായിരിക്കും പല മീറ്റിങ്ങുകളും നടക്കുക. ഇതോടെ കരിയറിനൊപ്പം വ്യക്തിജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ പലരും ബുദ്ധിമുട്ടി.
ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പിഫൈ. കമ്പനിയുടെ പുതിയ നയം അനുസരിച്ച്, ജീവനക്കാർ വിർച്വൽ മീറ്റിങ്ങുകളിൽ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. അക്കാര്യം അവർക്കു തന്നെ തീരുമാനിക്കാം. കമ്പനിയുടെ പുതിയ തീരുമാനത്തിന് നന്ദി പറയുകയാണ് ജീവനക്കാരിൽ പലരും. ഷോപ്പിഫൈയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കാസ് നെജാതിയനാണ് ട്വിറ്ററിലൂടെ പുതിയ നയം പ്രഖ്യാപിച്ചത്.
ജീവനക്കാരുടെ സമയം അപഹരിക്കുന്ന തരത്തിലുള്ള വിർച്വൽ മീറ്റിംഗുകൾ നടത്തുന്നത് നിർത്താൻ കമ്പനി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ”ഇത്തരം മീറ്റിങ്ങുകൾ പലർക്കും ഒരു തലവേദനയാണ്. അതിന് ഷോപ്പിഫൈ ഒരു പരിഹാരം കണ്ടു. 2023 ലെ പുതുവൽസര തീരുമാനമായി രണ്ടിൽ കൂടുതൽ ആളുകളുള്ള മീറ്റിങ്ങുകൾ ഞങ്ങൾ ഇനി നടത്തുന്നതല്ല. ജീവനക്കാരുടെ സമയത്തെ ഞങ്ങൾ മാനിക്കുന്നു. കമ്പനികൾ അവർക്കുള്ളതാണ്. മാനേജർമാർക്കുള്ളതല്ല,” എന്നും കാസ് നെജാതിയൻ ട്വീറ്റിൽ പറയുന്നു.
മൂന്നോ അതിലധികമോ വ്യക്തികൾ ഉൾപ്പെടുന്ന മീറ്റിംഗുകളെക്കുറിച്ച് രണ്ടാഴ്ച മുൻപേ അറിയിക്കുമെന്നും ഷോപ്പിഫൈ ജീവനക്കാരെ അറിയിച്ചു.പുതിയ തീരുമാനം അറിഞ്ഞ ശേഷം കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ഈ പരീക്ഷണം എങ്ങനെ നടപ്പിലാക്കുന്നുവെന്ന് കാണാൻ കാത്തിരിക്കുകയാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.