തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയിൽ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി. പ്ലാന്‍റില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവിൽ ദുർഗന്ധം വ്യാപിച്ചു. നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതാണ് പ്ലാന്‍റ് പൊട്ടാൻ കാരണമായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും ബസ് സ്റ്റോപ്പിനും സമീപമുള്ള ചന്തയിൽ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്‍റാണ് പൊട്ടിയത്.
ജനത്തിരിക്കുള്ള സ്ഥലത്തേക്കാണ് മാലിന്യം പൊട്ടി ഒഴുകിയത്. ആറു കിലോ മീറ്റർ ചുറ്റവളവിൽ ദുർഗന്ധം പടർന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. ഫയർഫോഴ്സും നാട്ടുകാരുമാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് പ്രദേശം വൃത്തിയാക്കി. കൗണ്‍സിലറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തകർന്ന പ്ലാന്‍റ് താൽക്കാലിമായി അടച്ചു.
2017ലാണ് ചന്തയിലെ മാലിന്യ സംസ്കരണത്തിനായി ബയോ ടെക് എന്ന സ്ഥാപനം പ്ലാന്‍റ് സ്ഥാപിച്ചത്. പണത്തെ ചൊല്ലി നഗരസഭയും കമ്പനിയും തമ്മിലുള്ള തർക്കം കാരണമാണ് നവീകരണ പ്രവർത്തനങ്ങള്‍ തടസപ്പെട്ടത്. താൽക്കാലിമായി പ്രശ്നം പരിഹരിച്ചുവെങ്കിലും സ്ഥലത്ത് ദുർഗന്ധമുണ്ട്. മാലിന്യം പൊട്ടിയൊലിച്ച വിവരം അറിയിച്ചിട്ടും നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരൊന്നും സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്.