ന്യൂഡൽഹി: കോവിഡ് കാലത്ത് രാജ്യത്ത് ആരംഭിച്ച് പിന്നീട് തുടർന്നുവന്നിരുന്ന സൗജന്യ റേഷൻ വിതരണ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. 2022 ഡിസംബർ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. ഒരു വർഷത്തേക്ക് രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്കായി ചിലവ് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
80 കോടിയിൽപ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020-ൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പേരിൽ നടപ്പിലാക്കി വന്നിരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്.