ന്യൂഡൽഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സീന് അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പ്രതിരോധ കുത്തിവെപ്പ് വിതരണത്തിനായി കോവിൻ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാം. വെള്ളിയാഴ്ചമുതൽ വാക്സിന്റെ ഉപയോഗം പ്രബല്യത്തിൽ വരും.
18 വയസ്സിനുമുകളിലുള്ള കോവീഷീൽഡ്, കോവാക്സീൻ എന്നിവ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നേസൽ വാക്സീൻ സ്വീകരിക്കാം. ഇൻകോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്സിൻ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളിൽ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറിൽ തന്നെ അനുമതി നൽകിയിരുന്നു.