ഫുട്ബോൾ ലോകകപ്പിന്റെ ആവേശപൂർണമായ അവസാനദിനം ആളും ആരവവും ഒഴിയുമ്പോഴും കളിയുടെ അഴകിനും പൂർണതക്കുമൊപ്പം വേദിയിൽ നിറഞ്ഞ പാട്ടുകളും തരംഗമായി. നോറ ഫത്തേഹിയും ലൈറ്റ് ദ് സ്കൈയും നിറഞ്ഞു നിന്ന ലോകകപ്പ് സമാപന വേദി കണ്ടവരുടെയും കെട്ടവരുടെയുമൊക്കെ മനസ്സുകൾ കീഴടക്കി.
ബൽക്കീസും റഹ്മ റിയാദും മനലും ചേർന്നാണ് ലൈറ്റ് ദ് സ്കൈ ആലപിച്ചത്. ഡേവിഡോ, ഓസൂന, ജിൻസ് എന്നിവരുടെ പാട്ടും ആവേശത്തിരകളുണർത്തി. മൊറൊക്കൻ, ഇംഗ്ലിഷ്, അറബി, യെമനി, ഇറാഖി, ഫ്രഞ്ച് ഭാഷകളിലെ പാട്ടുകളും വേദിയിൽ മുഴങ്ങി. പാട്ടുകൾക്ക് കിട്ടിയ വലിയ കയ്യടിയും ലോകം മുഴുവൻ ലഭിച്ച സ്വീകാര്യതയും സംഗീതം ഭാഷകളെയും നാടുകളെയും ജയിക്കുന്ന വികാരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
ബിടിഎസിന്റെ ജംഗൂക് പാടിത്തകർത്ത ലോകകപ്പ് ഉദ്ഘാടന വേദിയും വലിയ തരംഗമായിരുന്നു. കയ്യടികളും ആർപ്പുവിളികളുമായാണ് ബിടിഎസ് താരത്തെ ലോകകപ്പ് വേദി സ്വീകരിച്ചത്. ബിടിഎസിന്റെ വേർപിരിയലുണ്ടാക്കിയ വൈകാരിക സംഘർഷം വലിയ രീതിയിൽ ആരാധകരെ ബാധിച്ച സമയത്താണ് ജംഗൂക് പാട്ടുമായി വേദിയിലെത്തിയത്. നിർബന്ധിത പട്ടാള സേവനത്തിനു മുൻപ് ബിടിഎസിനുള്ള വലിയ വേദി ആയിരുന്നു അത്.