ദൈവക്കരുവായി മാറിയ അടിയാള രക്തസാക്ഷികള്‍ക്കും വീരന്മാര്‍ക്കുമൊക്കെയൊപ്പം പക്ഷിമൃഗാദികളും ദൈവരൂപത്തില്‍ മണ്ണിലിറങ്ങുന്ന അത്യുത്തര കേരളത്തിന്‍റെ ആരാധനാ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്‍ച. മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന മുതലത്തെയ്യം ചിത്രങ്ങളിലൂടെ
ഇഴഞ്ഞിഴഞ്ഞെത്തുന്നൊരു ദൈവത്തെ കണ്ടിട്ടുണ്ടോ? കരിനാഗമല്ല, മത്സ്യവും കൂര്‍മ്മവുല്ല. ഒരു മുതലയാണ് ഈ അപൂര്‍വ്വ ദൈവം. കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് അപൂര്‍വ്വമായ മുതലത്തെയ്യം കെട്ടിയാടുന്നത്. തളിപ്പറമ്പിനടുത്ത നടുവിലിലെ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം മുതലത്തെയ്യം കെട്ടിയാടുന്ന മുഖ്യ സ്ഥാനങ്ങളില്‍ ഒന്നാണ്. മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന മുതലത്തെയ്യത്തിന്‍റെ കഥ കേള്‍ക്കാം
തൃപ്പാണ്ട്രാരത്തമ്മ എന്ന ദേവിയാണ് മുതലദൈവമായി എത്തുന്നത് എന്നാണ് വിശ്വാസം. മുതല തെയ്യമായി മാറിയ ആ കഥ പറയുകയാണ് തലക്കുളം നാരായണൻ എന്ന വയോധികൻ
പുഴയ്ക്ക് അക്കരയെുള്ള ചേടശേരി മോലോത്തെ ചുഴലി ഭഗവതിയമ്മയ്ക്ക് പൂജ ചെയ്യാൻ പോകുകയായിരുന്നു എമ്പ്രാച്ചൻ. പുഴക്കരയില്‍ തൃപ്പാണ്ട്ര് കടവില്‍ എമ്പ്രാച്ചൻ എത്തുമ്പോള്‍ തോണിയുമില്ല, തുഴയുമില്ല. എല്ലാം മലവെള്ളത്തില്‍ ഒഴുകിപ്പോയിരുന്നു.
എന്തുചെയ്യണമെന്നറിയാത കടവില്‍ നിന്ന് മനംനൊന്ത് കരഞ്ഞു പാവം എമ്പ്രാച്ചൻ. അപ്പോഴാണ് ഞാൻ സഹായിക്കാം എന്ന ആശ്വാസവാക്കുമായി ഒരു കന്യക എത്തുന്നത്. സാക്ഷാല്‍ ദേവകന്യക ആയിരുന്നു അത്. എമ്പ്രാച്ചൻ നോക്കി നില്‍ക്കെ ഒരു മുതലയായി മാറി ദേവകന്യക. എന്നിട്ട് തന്‍റെ മുതുപ്പുറത്തിരുത്തി എമ്പ്രാച്ചനെ തിര മുറിച്ചുമുറിച്ച് അക്കരെ എത്തിച്ചു ആ പൂമുതല.