തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ നായകളോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റികര സ്വദേശി ടി സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സപ്ലൈകോ റീജണൽ മാനേജർ ജലജ റാണി സസ്‌പെൻഡ് ചെയ്തത്. സപ്ലൈകോ ജീവനക്കാരനായ ഇയാൾ വർക്ക് അറേഞ്ചിലൂടെയാണ് മന്ത്രിയുടെ ഓഫീസിൽ ഡ്രൈവറായത്. സസ്പെൻഷൻ കാലയളവിൽ സുജയ്കുമാറിന് ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടെന്നും സപ്ലൈകോ ഉത്തരവിൽ പറയുന്നു.
സുജയ് കുമാറിന്റെ മോശം പരാമർശത്തെ തുടർന്ന് സൈനികരടക്കമുള്ളവർ പരാതിയുമായി മന്ത്രി ജി ആർ അനിലിനെയും സപ്ലൈകോ സി എംഡി സഞ്ജീബ് കുമാർ പട്ജോഷിയെയും സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സുജയ്കുമാർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിർദേശിച്ചത്.
സൈനികരെ അപമാനിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട സിവിൽ സപ്ലൈസ് മന്ത്രി ഓഫീസിലെ ജീവനക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൻ ജി ഒ സംഘ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.