ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർ‍ദ്ദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞു.

0
37

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർ‍ദ്ദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ കേസിലാണ് കോടതിയുടെ നിർദേശം. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർ‍ജിയിൽ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമവാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസിൽ വച്ച് എൽദോസ് മർദ്ദിച്ചെന്ന മജിസ്ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസിൽ  നിന്ന് പിൻമാറാൻ ആവശ്യപ്പെട്ട് അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമായിരുന്നു മൊഴി. എൽദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ ആരോപണങ്ങളുമായി പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് പരാതിക്കാരി പറഞ്ഞത്. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിയെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എംഎൽഎയെ കോവളത്ത് എത്തിച്ച് സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here