കൊവി‌ഡ് ഒന്ന് കഴി‌ഞ്ഞോട്ടെ, കുംഭാവുരുട്ടിയെ കാണാൻ കാത്തിരിക്കുന്നു..!!

0
97

കൊല്ലം: കുംഭാവുരുട്ടിയുടെ സുന്ദരകാഴ്ചകൾ ഇപ്പോൾ കാണാമറയത്താണ്. ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്ന ഈ മനോഹര തീരം ആളനക്കമില്ലാതായിട്ട് മൂന്നാണ്ട് പിന്നിടുന്നു. അപകടാവസ്ഥ പരിഗണിച്ച് സഞ്ചാരികൾക്ക് പ്രവേശനമില്ലാതെ ഇവിടം അടച്ചിട്ടിരിക്കുകയാണ്. പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന കുംഭാവുരുട്ടിയെ എന്ന് കാണാനാകുമെന്നാണ് സഞ്ചാരികൾ ആകാംഷയോടെ തിരക്കുന്നത്.

കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്ന തൂവൽമലയുടെ ഉയരങ്ങളിൽ നിന്നും ഉത്ഭവിച്ച് അറുപത്തഞ്ചടി താഴ്ചയിൽ പതിച്ച് കുളത്തിൽ നിറയുന്നു, അവിടെ നിന്നും ഇരുപതടി താഴ്ചയിലേക്ക് വീണ്ടും ചിന്നിച്ചിതറി പതിയ്ക്കുന്ന വർണകാഴ്ചകളാണ് ഇവിടെയുള്ളത്. പ്രകൃതി ഒരുക്കിയ സ്വിമ്മിംഗ് പൂളിൽ നീന്തിത്തുടിക്കാൻ എല്ലാവർക്കും ഹരമായിരുന്നു. കറങ്ങിച്ചാടി വെള്ളത്തിലെ സാഹസികത കാട്ടാൻ ചെറുപ്പക്കാർക്കും വലിയ ത്രില്ലുണ്ടായിരുന്നു.

അച്ചൻകോവിൽ മലനിരകൾക്കിടയിലെ വേറിട്ട സൗന്ദര്യമാണ് ഇവിടംമുഴുവൻ. കൂറ്റൻ മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇടയിലൂടെ തൊട്ടുതലോടി കടന്നുചെല്ലാം. പാറക്കെട്ടുകളെ തഴുകി ചിതറിയിറങ്ങുന്ന കുംഭാവുരുട്ടി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ടതുമാണ്. പക്ഷേ, മൂന്ന് വർഷം മുമ്പുണ്ടായ ഉരുൾ പൊട്ടലിൽ കൂറ്റൻ പാറകളും മണ്ണും ഒലിച്ചിറങ്ങി വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും നാശോന്മുഖമായി. പിന്നീട് വെള്ളച്ചാട്ടം നവീകരിച്ച് മോടി പിടിപ്പിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഉരുൾപൊട്ടിയതിനെ തുടർന്ന് അടച്ച് പൂട്ടിയ വെളളച്ചാട്ടത്തിൽ ഒരു വർഷം മുമ്പ് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചിരുന്നു. ഇതോടെ പൂർണമായും അടച്ച് പൂട്ടിയ കുംഭാവുരുട്ടി അപകടാവസ്ഥ പരിഹരിച്ച് തുറന്ന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here