തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര മൂന്നുദിവസം പിന്നിട്ടപ്പോൾ താൻ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിർമാണമാണെന്ന് രാഹുൽഗാന്ധി. താൻ കടന്നുപോയ റോഡുകളിൽതന്നെ ഓരോ അഞ്ചു മിനിറ്റിലും ഒരു ആംബുലൻസ് എന്ന കണക്കിന് ചീറിപ്പായുന്നത് കാണുന്നുണ്ട്.
അപകടമുണ്ടാക്കുംവിധം ആംബുലൻസുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലൻസുകൾക്കുള്ളിൽ ഏറെയും റോഡപകടങ്ങളിൽപെട്ടവരാണെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. ആദ്യം താൻ കരുതിയത് അമിതവേഗത്തിൽ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാൽ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിർമാണമാണ് ഇത്രയും അപകടങ്ങൾക്ക് കാരണമെന്നാണ് മനസ്സിലായത്.
എൽ.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ വിമർശിക്കാൻ വേണ്ടിയല്ല ഇത് പറയുന്നത്. ഇപ്പോൾ ഭരിക്കുന്നത് എൽ.ഡി.എഫ്. ആണെങ്കിൽ മുൻകാലത്ത് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിലെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായെടുത്ത് പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.