ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചു. കോവിഡിനെ പ്രതിരോധിക്കാനും വ്യാപനം തടയാനും മരുന്ന് ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങളില്‍ നിന്നുള്‍പ്പെടെ സുരക്ഷിതമാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് മെഡിക്കല്‍ ജേർണലായ ലാന്‍സെറ്റിലാണ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് വ്യക്തമാക്കി ഗവേഷകര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
ബ്രിട്ടനിലെ ആശുപത്രികളില്‍ 18നും 55 നും ഇടയില്‍ പ്രായമുളള 1077 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. 56 ദിവസം നീണ്ട പരീക്ഷണത്തില്‍ മരുന്ന് മനുഷ്യശരീരത്തില്‍ ശക്തമായ പ്രതിരോധശേഷി സൃഷ്ടിക്കുന്നതായി കണ്ടെത്തി. കോവിഡ് മഹാമാരിയെ നേരിടാന്‍ ഇത് പൂര്‍ണമായി പ്രാപ്തമാകുമോ എന്നതില്‍ ചര്‍ച്ചകളും ശ്രമങ്ങളും തുടരുന്നതായി ഗവേഷകര്‍ അറിയിച്ചു.
അസ്ട്രാസെനേക്കയുടെ പിന്തുണയുള്ള ഓക്സ്ഫഡ് കോവിഡ് -19 വാക്സിന്റെ പ്രാഥമിക പരീക്ഷണങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാക്സിൻ ഗവേഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ആന്റിബോഡി, ടി-സെൽ (കില്ലർ സെൽ) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ.ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, സെപ്റ്റംബർ മാസത്തോടെ ഇതിന്റെ വൻതോതിലുള്ള ഉൽപാദനം നടത്താനാണ് നീക്കം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർക്കൊപ്പം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനേഷനെക്കുറിച്ച് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.